സതീഷ്ബാബു എന്ന പാട്ടുകാരൻ
സതീഷ്ബാബു ഇ.എസ്. SatheeshBabu
ഇളനിക്കൽ ഹൗസ്
പിതാവ് : E.A. സുബഹ്മണ്യൻ
മാതാവ്: P.K. ജാനകി
1971 ഡിസംബറിൽ 3 ന്പുതിയ കാവ് ദേശത്ത് ജനിച്ചു
AMUPS പുതിയകാവ് , മതിലകം സെന്റ് ജോസഫ് സ്ക്കൂളിലും പഠനം
കൊടുങ്ങല്ലൂർ സുന്ദരോദയം കലാക്ഷേത്രത്തിൽ സംഗീതപഠനം
എറണാകുളത്തെ മൂസിക്ക് സ്ക്കൂളിൽ പിയാനോ പഠനം
സംഗീത അധ്യപകനായും ഗാനമേളകളിൽ സ്ഥിരം ഗായകനായും സംഗീത രംഗത്ത് സജീവമായി. സ്കൂൾ കലാ മത്സരങ്ങളിലും പഞ്ചായത്ത് ബ്ലോക്ക്ല തല മത്സരങ്ങളിലും ലളിത സംഗീതം, ശാസ്ത്രീയ സംഗീതം കഥാ പ്രസംഗം എന്നിവയിൽ സ്ഥിരമായി സമ്മാനങ്ങൾ നേടി. രണ്ടു വർഷങ്ങളിൽ ബ്ലോക്ക് തല കലാപ്രതിഭയായിരുന്നു.
കീബോർഡ് ആർട്ടിസ്റ്റ് ആയി മാറുന്നതോട് കൂടി കേരളത്തിന്റെ അകത്തും പുറത്തും നിരവധി അവസരങ്ങളുണ്ടായി.
പുഴയും മീനാക്ഷിയും എന്ന നാടകം എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ചു
വലിയ ചർച്ചകൾക്ക് വിധേയമായി.
ശാസ്ത്ര സാഹിത്യ പരിഷത്ത് - സംഘടിപ്പിക്കുന്ന കലാ ജാഥകൾ
സാക്ഷരതാ പ്രവർത്തനങ്ങളുമായി ബന്ധെപ്പെട്ട പരിപാടികൾ അങ്ങനെ പലതിലും സതീഷ്ബാബു സജീവ സാന്നിദ്ധ്യമായി
ജനനയന , ജനനൻമ , ജനനേത്രി,
പ്രസീത ചാലക്കുടി നയിക്കുന്ന പതി ചാലക്കുടി എന്നീ ഫോക്ക് ബാന്റുകളിൽ കീബോഡിസ്റ്റ്
പെരിഞ്ഞനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഗീത് ഓർക്കസ്ട്രയുടെ സ്ഥാപക അംഗം
2020 ഒക്ടോബർ 4 ന്
(47ാം വയസ്സിൽ )
സതീഷ് ബാബുവിനെ ഓർക്കുമ്പോൾ -
രാധാകൃഷ്ണൻ മാഷ്
മണപ്പുറത്തിൻ്റെ പാട്ടുകാരനായി വളർന്ന സതീഷ് ബാബുവുമായി ദീർഘനാളത്തെ സൗഹൃദമാണ് എനിക്ക് ഉള്ളത്. എന്നാൽ കുറേക്കാലമായി ഞങ്ങൾ തമ്മിൽ അടുത്ത് ഇടപഴകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സതീഷ് ബാബു മുഴുകി നിന്ന സംഗീത ലോകവുമായി കാര്യമായ അടുപ്പമില്ലാത്ത ഒരാളാണ് ഞാൻ എന്നതായിരിക്കാം അതിനൊരു കാരണം.
എങ്കിലും പലയിടങ്ങളിലും വച്ച് കണ്ട് മുട്ടാറുണ്ട്. അപ്പോഴെല്ലാം "മാഷേ" എന്ന സ്നേഹം നിറഞ്ഞ നീട്ടി വിളിയിൽ ആരംഭിക്കുന്ന സംഭാഷണം പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളിൽ ഒതുങ്ങി നിൽക്കാറാണ് പതിവ്. അതിനപ്പുറത്ത് പൊതു കാര്യങ്ങളിലേക്കോ മറ്റോ കടക്കുന്നത് അപൂർവ്വമായിരുന്നു. എങ്കിലും കാണുമ്പോഴെല്ലാം സൗഹൃദം പുതുക്കിക്കൊണ്ടേയിരുന്നു.
1988-89 കാലത്താണ് സതീഷ് ബാബുവിനെ ഞാൻ പരിചയപ്പെടുന്നത്.
റ്റി.കെ. ഗംഗാധരൻ മാസ്റ്റർ റിട്ടയർ ചെയ്ത്, വിക്ടറി കോളേജ് ആരംഭിച്ച കാലം. പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ട്യൂഷൻ ബാച്ച്, പത്ത് പാസാകാൻ വീണ്ടും ശ്രമിക്കുന്നവരുടെ ബാച്ചുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് . രവിപ്രകാശ് വഴി കണക്ക് അധ്യാപകനായി ഞാൻ ആദ്യവർഷം തന്നെ അവിടെ എത്തിയിരുന്നു. തങ്കരാജ്, ഷൈലജ എന്നിവർ ഞാൻ ചെല്ലുമ്പോൾ തന്നെ അധ്യാപകരായി അവിടെ ഉണ്ടായിരുന്നു. ആദ്യ ബാച്ചിലോ രണ്ടാമത്തെ ബാച്ചിലോ ആണ് സതീഷ് ബാബു അവിടെ വിദ്യാർത്ഥിയായി എത്തിയത്.
അസുഖത്തിൻ്റെ ഭാഗമായും മറ്റു പല കാരണങ്ങളാലും സതീഷ് ബാബു ക്ലാസ്സിൽ സ്ഥിരമായി മുടങ്ങാറുണ്ട്. കാരണം അന്വേഷിച്ച് വ്യക്തിപരമായി സംസാരിക്കുമ്പോഴെല്ലാം ഓരോരോ
ഒഴിവു കഴിവുകളാണ് അയാൾ പറയാറുള്ളത്. (ഞാനും ഒരു ഒഴിവ് കഴിവുകാരനാണ്). ഇതൊക്കെ വെറും ഒഴിവ് കഴിവാണ് എന്ന് ഞാൻ വിമർശിക്കുമ്പോൾ സതീഷ് ബാബു എന്ന 16 കാരൻ്റെ ഭാവം മാറും. അത് ഇന്നും എനിക്ക് ഓർക്കാനാകുന്നുണ്ട്. അതിലൊരു ഭാവം ഇങ്ങനെയാണ് "ഞാൻ ഒരു കലാകാരനാണ്. ഒരു കലാകാരൻ്റെ ജീവിതമാണ് എനിക്ക് മുന്നിലുള്ളത് ".
ഇപ്പറഞ്ഞതിൽ ഒരു സംശയവും ആ16കാരന് അന്നു ഉണ്ടായിരുന്നില്ല.
സൈനും കോസും ആൾജിബ്രയും സ്റ്റാൻ്റേർഡ് ഡീവിയേഷനും ഒന്നും തനിക്ക് മുന്നിൽ പ്രധാനപ്പെട്ടതല്ല എന്ന നിഷേധ ഭാവത്തിലായിരുന്നു അയാളെപ്പോഴും. എങ്കിലും ഞങ്ങൾക്കിടയിലെ കമ്യൂണിക്കേഷൻ മുറിഞ്ഞില്ല എന്ന് മാത്രമല്ല സൗഹൃദം രൂപപ്പെടുകയും ചെയ്തു.
ചെറുപ്പത്തിൽ കണ്ട വില്ലടിച്ചാംപാട്ടിൻ്റെ രചയിതാവ് എന്ന നിലയിലും പിന്നീട് SP (പി.കെ.കുമാരൻ) പറഞ്ഞും ഇ.എ.എസ്. പുതിയകാവ് എന്ന കലാകാരനെപ്പറ്റി കുറച്ചൊക്കെ ഞാൻ അന്നേ അറിഞ്ഞിരുന്നു.
ഈ അറിവ് സതീഷ് ബാബു എന്ന 16 കാരനെ മനസിലാക്കുന്നതിലും ഞങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ തുടരുന്നതിലും അതുവഴി ഞങ്ങൾ തമ്മിലുള്ള സൗഹൃദം വികസിക്കുന്നതിലും ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിരിക്കാം എന്ന് ഇപ്പോൾ തോന്നുന്നു.
ആ കാലത്താണ് എറണാകുളം സാക്ഷരതയെ തുടർന്ന് സമ്പൂർണ സാക്ഷരതായജ്ഞത്തിലേക്ക് കേരളം കടക്കുന്നത്. സാക്ഷരതാ പ്രവർത്തനത്തിലും വിശിഷ്യ പരിഷത്ത് പ്രവർത്തനത്തിലും ഏർപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ആ ഒന്ന് ഒന്നരക്കൊല്ലക്കാലത്ത് ദിവസത്തിൽ 24 മണിക്കൂർ പോരാതാകുമായിരുന്നു.
വലിയ ആഴവും പരപ്പുമുള്ള സാമൂഹ്യ പ്രവർത്തനാനുഭവത്തിൻ്റെ കാലം കൂടി ആയിരുന്നു അത്. അക്ഷരം പഠിച്ചവർ വർദ്ധിച്ചു എന്നതിനേക്കാൾ സൂഹത്തെ പഠിച്ചവർ വർദ്ധിക്കുകയും , അതോടൊപ്പം ഒരു പുതിയ ജനകീയ പ്രവർത്തന ശൈലി സാധ്യമാക്കുകയും ചെയ്ത കാലം കൂടി ആയിരുന്നു അത്. ഈ വലിയ പ്രവർത്തനത്തിൽ സതീഷ് ബാബു എങ്ങനെയാണ് ഇടപെട്ടത് എന്ന് എനിക്ക് പൂർണമായും ഓർമയില്ല. ഒരു പക്ഷെ MS സദനും TS സജീവൻ മാഷ്ക്കും TA രാമദാസ് മാഷ്ക്കും മറ്റും പറയാനാകും.
സാക്ഷരതാ കാലത്ത് നടന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കലാജാഥയിൽ പങ്കെടുക്കുന്നതിന് കലാകാരൻമാരെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പുന്നക്ക ബസാറിന് കിഴക്ക് വശത്ത് ഡോ.യു.എം.മുസ്തഫ(അന്ന് പാർപ്പിടം)യുടെ വീടിന് തെക്ക് ഭാഗത്തുള്ള സതീഷ് ബാബുവിൻ്റെ വീട്ടിൽ പോയി വീട്ടുകാരുടെ സമ്മതം വാങ്ങിച്ചതും തുടർന്ന് അയാൾ കലാജാഥയിൽ പങ്കെടുത്തതും ഇപ്പോഴും ഓർക്കുന്നു. (പി.യു.വേണുവോ, വി.ജി ജ്യോതിഷോ ആരോ ഒരാൾ അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നു.) സതീഷ് ബാബു പങ്കെടുക്കുന്ന ആദ്യത്തെ കലാജാഥയായിരുന്നു അത്. തുടർന്നും പരിഷത്തിൻ്റെ പല കലാജാഥകളിലും മറ്റു കലാ സംഘങ്ങളുടെ ഭാഗമായും സതീഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.
സാക്ഷരതയെ തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന് ഒരു പഞ്ചായത്തിൽ ഒന്നിലധികം യൂണിറ്റുകളും പഞ്ചായത്ത് തലത്തിൽ കോ-ഓർഡിനേഷൻ കമ്മറ്റികളും അന്ന് ഉണ്ടായിരുന്നു. ആ കാലത്ത് വത്സല ടീച്ചർ, ഉണ്ണികൃഷ്ണൻ, സദാനന്ദൻ, ശിവരാജൻ ( പെട്ടന്ന് ഓർമയിൽ വന്ന കുറച്ച് പേരുകൾ പറഞ്ഞു എന്ന് മാത്രം) എന്നിവരോടൊപ്പം തൃപ്പേക്കുളം യൂണിറ്റ് സജീവമാക്കുന്നതിൽ സതീഷ് ബാബുവും സജീവമായി ഉണ്ടായിരുന്നു എന്നാണ് എൻ്റെ ഓർമ.
1991 മെയ് മാസത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നത് ഡോ. മൻമോഹൻ സിംഗാണ്. മെയ് മാസത്തിൽ ഒരു ഡോളറിൻ്റെ വില 21 രൂപ ആയിരുന്നു. അന്ന് സർക്കാരാണ് വിനിമയ നിരക്ക് നിശ്ചയിച്ചിരുന്നത്. ജൂൺ മാസത്തിൽ 1 സോളറിൻ്റെ വില 25 രൂപയാക്കി മാറ്റി നിശ്ചയിച്ചു. അങ്ങനെ ഉറുപ്പികയുടെ വില കുറച്ചു. അതു വഴി അനാവശ്യ ഇറക്കുമതി കുറയും എന്നും കയറ്റുമതി വർദ്ധിക്കും എന്നും സർക്കാരും അനുകൂലികളും വാദിച്ചു. ഡീ വാലുവേഷൻ ഉൾപ്പെടെയുള്ള പുത്തൻ സാമ്പത്തിക നയം എന്ന പേരിലുള്ള നവലിബറൽ നയങ്ങളുടെ തുടക്കം ആയിരുന്നു അത്. പുത്തൻ സാമ്പത്തിക നയത്തിൻ്റെ അപകടങ്ങളെ വിശദീകരിക്കുന്ന ലഘുലേഖയും അതിനെ മുൻനിർത്തിയുള്ള കാലികമായ ക്യാമ്പയിനും ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി. കൊടുങ്ങല്ലൂർ മേഖലയുടെ കാൽനട പ്രചാരണ ജാഥ കുറ്റിലക്കടവിൽ നിന്നാണ് ആരംഭിച്ചത്. ആ കാൽനടജാഥയിൽ സതീഷ് ബാബു സജീവമായി പങ്കെടുത്തിരുന്നു.
കുറ്റിലക്കടവിലും പെരിഞ്ഞനത്തും സംസാരിച്ചത് ഇ ടി. ടൈസൺ മാസ്റ്ററാണ്. തുടർന്ന് സ്മാരകത്തിലും പുന്നക്ക ബസാറിലും ഞാൻ സംസാരിച്ചു. ഗഹനമായ ഒരു വിഷയത്തെ മുൻനിർത്തി പൊതു പ്രസംഗം നടത്തിയുള്ള അനുഭവം അതിന് മുമ്പ് എനിക്ക് ഉണ്ടായിരുന്നില്ല. പുന്നക്ക ബസാറിൽ നടത്തിയ എൻ്റെ രണ്ടാമത്തെ അവതരണത്തിൽ ചിട്ടയായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതായി എനിക്ക് തോന്നിയിരുന്നു. അവതരണം കഴിഞ്ഞപ്പോൾ സതീഷ് ബാബുവിൽ നിന്നും എനിക്ക് ലഭിച്ച അഭിനന്ദനവും പ്രോത്സാഹനവും ഇപ്പോഴും ഞാൻ അതേ തീവ്രതയോടെ ഓർക്കുന്നു. ഒരു പക്ഷെ "തെരുവിലാണെങ്കിൽ പറയാം" എന്ന് പറയാനുള്ള എൻ്റെ ആത്മവിശ്വാസം ഇത്തരം സ്നേഹ പൂർണമായ പ്രോത്സാഹനങ്ങളോട് കടപ്പെട്ടിരിക്കുന്നു. സതീഷ് ബാബുവിൻ്റെ അന്നത്തെ വാക്കുകൾ ഇന്നും എനിക്ക് പ്രോത്സാഹനമാണ്.
സതീഷ് ബാബു എന്ന ചെറുപ്പക്കാരൻ്റെ കലാജാഥ പോലുള്ള സാംസ്കാരിക പ്രവർത്തന രംഗത്തേക്കും പൊതു പ്രവർത്തന രംഗത്തേക്കുമുള്ള കടന്നുവരവിനെ കുറിച്ച് എനിക്ക് അറിയാവുന്ന ചില ആത്മാംശമുള്ള വിവരങ്ങളാണ് ഇതുവരെ പങ്ക് വച്ചത്.
സാംസ്കാരിക രംഗത്തേക്കും പൊതുരംഗത്തേക്കും കടന്ന് വന്ന സതീഷ് ബാബു തുടർന്ന് കലാരംഗത്ത് ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് തൻ്റെ ഇടം കണ്ടെത്തുകയും കലയും ജീവിതവും മുന്നോട്ട് കൊണ്ടു പോകുകയുമാണ് ഉണ്ടായത്. അതോടൊപ്പം സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകളിൽ സജീവമാകുകയും ചെയതു.
ജനസംസകാര ഉൾപ്പെടെ നാടകസംഘങ്ങളുടെ സജീവ പ്രവർത്തകനായി.
പരിഷത്തിനോടടുപ്പമുള്ള നാടക പ്രവർത്തകരുടെ കൂട്ടായ്മകളും അത്തരം സംഘങ്ങളുടെ അനുഭവവും മുഴുവൻ സമയ കലാകാരൻമാരുടെ സേവനവും ഒരു പോലെ പ്രയോജനപ്പെടുത്തി ഒരു പരിധി വരെ സന്നദ്ധ പ്രവർത്തനമായാണ് പരിഷത്ത് കലാജാഥകൾ സംഘടിപ്പിച്ചിരുന്നത്.
അതു കൊണ്ടു തന്നെ പരിഷത്ത് കലാജാഥയിലെ അനുഭവവും തികച്ചും വ്യത്യസ്തമായിരിക്കും.
അതു കൊണ്ടല്ലാം പരിഷത്ത് കലാജാഥാനുഭവവുമായി ബന്ധപ്പെട്ട് സതീഷ് ബാബുവിന് വിയോജിപ്പുകൾ ഉണ്ടായിരുന്നതായി അറിയാം. വിയോജിപ്പ് നിലനിൽക്കെത്തന്നെ സതീഷ് ബാബു പരിഷത്ത് കലാജാഥകളിൽ തുടർന്നും പല വർഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
സംഗീതാധ്യാപകൻ, സംഗീതജ്ഞൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളുടെ തിരക്കിലും ജീവിത പ്രശ്നങ്ങൾക്കിടയിലും പരിഷത്ത് പ്രവർത്തനങ്ങളിൽ ദീർഘനാളായി സതീഷ്ബാബു ബന്ധപ്പെടാറില്ല. സംഘടനകളിലുള്ള അടുപ്പക്കുറവ് പലപ്പോഴും അകലമായി മാറാറുണ്ടല്ലോ. അത് ഉണ്ടായിട്ടുണ്ടാകാം.
ദീർഘകാലമായി തുടരുന്ന മാഷേ എന്ന നീട്ടിവിളിയും പരസ്പരമുള്ള ക്ഷേമാന്വേഷണത്തിനും അപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം കടക്കാതിരുന്നത് ശരിയോ തെറ്റോ എന്നൊന്നും പറയുന്നതിൽ കാര്യമില്ല. അതൊരു യാഥാർത്ഥ്യമാണ്.
രാധാകൃഷ്ണൻ.പി.
ഞങ്ങളുടെ സതീഷ്, ഓർമ്മകളിലെ ജ്വലിക്കുന്ന സൂര്യ തേജസ്...!! - PK വാസു
മണ്ണപ്പുറത്തെ ഒരു സാധാരണക്കാരന്റെ മകനായി ജനിച്ച് വേണ്ടത്ര അറിയപ്പെടാതെ പോയ കലാ സാഹിത്യക്കാരൻ.. ഇ എ എസിന്റെ മകൻ... ഞങ്ങളുടെ സ്വന്തം സതീഷ് ഓർമ്മകളിലെ ജ്വലിക്കുന്ന സൂര്യനായി മാറി.. എന്റെ കലാജീവിതത്തിൽ മകനായും, സഹോദരനായും, സഹപ്രവർത്തകനായും, എല്ലാമായി കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലമായുള്ള ദൃഢമായ ബന്ധം..
1996 ൽ ബാലസംഘം കൊടുങ്ങല്ലൂരിൽ ഏരിയാ കമ്മിറ്റിക്കുവേണ്ടി വേനൽ തുമ്പി കലാജാഥയുടെ ചുമതലക്കാരനായ എനിക്ക് ഒരു സംഗീതജ്ഞന്റെ സഹായം വേണ്ടി വന്നു. കൂളിമുട്ടത്തെ സ.എം.ആർ. വിജയനാണ് പറഞ്ഞത് EAS ന്റെ ഒരു മകനുണ്ട്.. ആൾ നല്ല പാട്ടുക്കാരനാണ്. പിന്നെ ആലോചിച്ചില്ല നേരെ പുന്നക്കുരു ബസാറിലുള വീട്ടിലെത്തി. ആളെ അന്വേഷിച്ചു.. ഉടനെ തന്നെ വിടിനകത്തു നിന്നും നിറപുഞ്ചിരിയോടെ സൗമ്യനായി ആരാണ് എന്ന് ചോദിച്ചു. ഉടനെ ഇരിക്കാനായി ഇറയത്ത് ഒരു പായ വിരിച്ചു തന്നു. അതായിരുന്നു സതീഷുമായുളള ആദ്യ കൂടിക്കാഴ്ച. എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കാര്യങ്ങൾ പറഞ്ഞു. അതിനെന്താ നമ്മുക്ക് ചെയ്യാമല്ലോ എന്ന ആത്മ വിശ്വാസത്തോടെയുള്ള മറുപടി. കീ ബോർഡ് കിട്ടുമോ. അതുണ്ടായാൽ നന്നായിരുന്നു. എന്റെ കയ്യിലുളളത് കുട്ടികൾ കളിക്കുന്ന ഒരു കീ ബോർഡാണ്. അത് ഞങ്ങൾക്ക് കാണിച്ചു തന്നു. അക്ഷരാർത്ഥത്തിൽ ഞങ്ങൾ നിരാശരായി. പേടിക്കേണ്ട അത് ശരിയാക്കാം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആ കലാജാഥയുടെ കെട്ടും മട്ടും മാറ്റിയെടുത്തു എന്നുള്ളതാണ്. ആ പ്രോഗ്രാം 50 ഓളം വേദികളിൽ അവതരിപ്പിച്ചു. ലൈവായി തന്നെ പശ്ചാത്തല സംഗീതവും, പാട്ടുമായി ജില്ലയിൽ തന്നെ ശ്രദ്ധ നേടാനായത് ഇന്നും ഓർക്കുകയാണ്.
സതീഷിന്റെ നല്ല കീ ബോർഡില്ലാതെയുള്ള പ്രകടനം എന്നെ അതിശയിപ്പിച്ച് കളഞ്ഞു.
അങ്ങനെ കീബോർഡ് സ്വന്തമായി വേണമെന്നുള്ള സതീഷിന്റെ സ്വകാര്യദുഃഖം ഞങ്ങളുടേതായി മാറി. അങ്ങനെയിരിക്കെ എന്റെ പ്രിയ സുഹൃത്തും ഇപ്പോഴത്തെ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെ.കെ സച്ചിത്തിനെ (അണ്ണൻ) കണ്ടു.. കാര്യങ്ങൾ പറഞ്ഞു.. കോട്ടപ്പുറത്ത് വിൽപ്പനയ്ക്കായി സെക്കന്റ് ഹാന്റ് കീബോർഡുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് നല്ലതാണോ.. അതിന് എത്ര വില വരുമെന്ന് അണ്ണൻ തിരക്കി. പതിനേഴായിരം രൂപ വേണ്ടി വരുമെന്ന് സതീഷ് അറിയിച്ചു. എന്നാൽ മറ്റൊന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ് മുഴുവൻ തുകയും ഞങ്ങൾക്ക് നൽകി. അതായിരുന്നു സതീഷിന്റെ ഒട്ടെറെ മാസ്മരിക പ്രകടനങ്ങൾ കാഴ്ചവെച്ച ആദ്യത്തെ കീബോർഡ്..
അടുത്ത വർഷം ഞങ്ങളുടെ കൂട്ടായ്മയ്ക്ക് നിർണ്ണായ വർഷമായിരുന്നു 1997 സ്വാതന്ത്രത്തിന്റെ 50 വർഷം. 'സ്മൃതി മണ്ഡപങ്ങളിലേക്ക് ഒരു യാത്ര'യെന്ന നാടക ശിൽപം പിറവിയെടുത്തു. ഇതിൽ സതീശനോടൊപ്പം കലാ പ്രവർത്തകരും സഹോദരന്മാരുമായ സുബീഷ്, സുധീഷ് അമ്മവീട് എന്നിവരും അണിചേർന്നു. ആ വർഷം തന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ അടങ്ങുന്ന സംഗീത പരിപാടി ഏറെ ശ്രദ്ധേയമായി. പിന്നീട് ആ കൂട്ടായ്മ വിവിധ വിദ്യാലയങ്ങളിലെ നാടകങ്ങളിൽ, കുട്ടികൾക്കും സാംസ്ക്കാരിക്ക സമിതിക്കൾക്കുമുള്ള നാടകക്യാമ്പുകളിൽ, സംഗീത ശിൽപ്പങ്ങളിൽ, നാടൻ പാട്ടിന്റെ ദൃശ്യാവിഷ്ക്കാരങ്ങളിൽ, തെരെഞ്ഞെടുപ്പ് കലാ ജാഥകൾ, ലൈബ്രറി കൗൺസിലിൽ, പു.ക.സാ എന്നിവയ്ക്കുവേണ്ടി നടത്തിയ കലാ ജാഥകൾ സാംസ്കാരിക പരിപാടികൾ തുടങ്ങി ഒട്ടനവധി വേദികളിൽ ഗായകനായും, സംഗീത സംവിധായകനായും, പശ്ചാത്തല സംഗീത മൊരുക്കിയും എന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ സതീഷ്. ഒപ്പം സന്തത സഹചാരിയായി പെരിഞ്ഞനത്തെ റിഥം പേഡ് വായിക്കുന്ന സലിമും സുബീഷും ഉണ്ടായിരുന്നു.
പ്രത്യേകിച്ച് എടുത്തു പറയേണ്ട പിന്നിട്ട കേരളം സംഗീത ശിൽപ്പം , മീനാച്ചി, ടാഗോറിന്റെ തത്ത, വിനോദു മാഷുമായി ചെയ്ത എന്റെ ആദ്യ സംസ്കൃത നാടകമായ ഗുരു, എനിക്ക് ജാതിയില്ല വിളംബരത്തെ അനുസ്മരിച്ച് ഉണ്ടാക്കിയ ചണ്ഡാലഭിക്ഷുകിയെന്ന നാടകം, ഒഞ്ചിയം ഒരു രണഗാഥ എന്നിങ്ങനെ ഒട്ടനവധി ഓർമ്മകളിൽ എന്നും അവനുണ്ടാകും.
എന്റെ കുടുബാംഗത്തെ പോലെയായിരുന്ന സതീശാണ് ഈ തീരമേഖലയിൽ ഒട്ടനവധി സംഗീത ക്ലാസുകൾക്ക് തുടക്കം കുറിച്ചത്. പ്രതീക്ഷ, ജനശക്തി ,രാഗം ക്ലബ് തുടങ്ങിയ ഒട്ടനവധി കേന്ദ്രങ്ങളിൽ സംഗീതാധ്യാപകനായി. കുട്ടികളുടെ സതീഷ് മാഷായി മാറി. അവസാന നാളുകളിൽ ഈ ലോക്ക് ഡൗൺ കാലത്തും ഒട്ടനവധി കുട്ടികളെ പഠിപ്പിക്കുന്നതിനും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും സജീവമായി തന്നെ നില കൊണ്ടു. ഒക്ടോബർ 4 ന് പോലും അവസാനമായി വിനോദ് മാഷിന്റെ മോൾ അമൃതക്കുട്ടിയെ പഠിപ്പിക്കാൻ എത്തിയിരുന്നു.
നാടൻ പാട്ടിനേയും ശുദ്ധസംഗീതത്തേയും ഗസലിനേയും ഒരുപോലെ കണ്ട് കലയ്ക്കു വേണ്ടി ജീവിച്ച ഒരു വ്യക്തി. ഒട്ടനവധി കുട്ടികളെ ഗാനമേള, വൃന്ദവാദ്യം, ശാസ്ത്രീയ സംഗീതം, ഗസൽ, ലളിതഗാനം, കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പഠിപ്പിച്ച് സമ്മാനങ്ങൾ നേടി കൊടുത്ത അധ്യാപകൻ കൂടിയായിരുന്നു സതീഷ്. ചെറിയ കുറുമ്പുകൾ കാണിക്കുമ്പോൾ ഏറെ ശാസിക്കാനും എനിക്ക് അവൻ സ്വാതന്ത്ര്യം തന്നിരുന്നു.
സ്നേഹത്തോടെ പുണരാൻ സതീഷില്ലാത്ത ദു:ഖം... ഏറെ വേദനയോടെ ... ഏറെ ദു:ഖത്തോടെ എന്നിൽ ഉണ്ടാവും... ഈ ശ്വാസം നിലയ്ക്കും വരെ നീയുണ്ടാക്കും എന്റെ ഓർമ്മകളിൽ...
ഞങ്ങളുടെ സതീഷ് യാത്രയായി.
സതീഷ് എനിക്ക് മകനെപ്പോലെ. -
മീര ടീച്ചർ
എൻ്റെ മകൻ്റേയും
അനിയൻ്റെ മകളുടെയുമെല്ലാം ഗുരുനാഥൻ.
ഞങ്ങളുടെ വീട്ടിൽ ഏതു സമയത്തും എവിടെയും എത്തുവാൻ സ്വാതന്ത്ര്യമുള്ള
ഒരാൾ.
വർഷങ്ങൾക്കു മുമ്പ് ഹൃദയ സംബന്ധമായ അസുഖവുമായി ആശുപത്രിയിൽ കിടന്നപ്പോൾ സ്കൂളിൽ പോകുന്നതിനു മുമ്പ് പാലുമായി ഞാൻആശുപത്രിയിൽ ചെന്നിരുന്ന പഴയ കാര്യങ്ങളെക്കുറിച്ചെല്ലാം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് സതീഷ് ഓർമപ്പെടുത്തിയതത് .ഈ കോവിഡ് കാലത്തും ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
വീട്ടു - നാട്ടു വിശേഷങ്ങളും രാഷ്ട്രീയവും പാട്ടുമെല്ലാം ചർച്ച ചെയ്ത് ഏറെ സമയം ചെലവഴിച്ചാണ് പോകുക.ജിനൻ മാഷുടെ കുറെ പാട്ടുകൾ ഈണം നൽകി യു ട്യൂബിൽ ഇടുവാനുള്ള പണിയിലായിരുന്നു.
പരിഷത്തിൻ്റെ കലാജാഥയിലും പുകസയിലും
വേനൽ തുമ്പിയിലുമെല്ലാം പങ്കാളിയായിരുന്നു.
പരിഷത്തിൻ്റെ ബാലവേദിയിൽ ഞാൻ ആദ്യമായി പ്രവർത്തിക്കുന്നത് സതീഷിനോടൊപ്പമായിരുന്നു.
സതീഷിൻ്റെ കഴിവുകൾ തിരിച്ചറിയാനോ അർഹിക്കുന്ന അംഗീകാരം കൊടുക്കുവാനോ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് വേദനയോടെ ഓർക്കുന്നു.
ഇളയച്ഛൻ്റെ മകൻ്റെ മരണത്തിനിടയിലാണ്
ഇന്നലെ രാത്രി മെഡികെയറിൽ നിന്ന് ദിലീപിൻ്റെ ഫോൺ വരുന്നത്.
പ്രിയ സതീഷ്,
ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല.
ഒരിക്കലും മറക്കാനാകില്ല.
ഞങ്ങളുടെ സതീഷിന് ആദരവോടെ,
സ്നേഹത്തോടെ, വിട.
ഞങ്ങളുടെ സതീഷ് യാത്രയായി. സതീഷ് എനിക്ക് മകനെപ്പോലെ. എൻ്റെ മകൻ്റേയും
അനിയൻ്റെ മകളുടെയുമെല്ലാം ഗുരുനാഥൻ.
ഞങ്ങളുടെ വീട്ടിൽ ഏതു സമയത്തും എവിടെയും എത്തുവാൻ സ്വാതന്ത്ര്യമുള്ള
ഒരാൾ.
വർഷങ്ങൾക്കു മുമ്പ് ഹൃദയ സംബന്ധമായ അസുഖവുമായി ആശുപത്രിയിൽ കിടന്നപ്പോൾ സ്കൂളിൽ പോകുന്നതിനു മുമ്പ് പാലുമായി ഞാൻആശുപത്രിയിൽ ചെന്നിരുന്ന പഴയ കാര്യങ്ങളെക്കുറിച്ചെല്ലാം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് സതീഷ് ഓർമപ്പെടുത്തിയതത് .ഈ കോവിഡ് കാലത്തും ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
വീട്ടു - നാട്ടു വിശേഷങ്ങളും രാഷ്ട്രീയവും പാട്ടുമെല്ലാം ചർച്ച ചെയ്ത് ഏറെ സമയം ചെലവഴിച്ചാണ് പോകുക.ജിനൻ മാഷുടെ കുറെ പാട്ടുകൾ ഈണം നൽകി യു ട്യൂബിൽ ഇടുവാനുള്ള പണിയിലായിരുന്നു.
പരിഷത്തിൻ്റെ കലാജാഥയിലും പുകസയിലും
വേനൽ തുമ്പിയിലുമെല്ലാം പങ്കാളിയായിരുന്നു.
പരിഷത്തിൻ്റെ ബാലവേദിയിൽ ഞാൻ ആദ്യമായി പ്രവർത്തിക്കുന്നത് സതീഷിനോടൊപ്പമായിരുന്നു.
സതീഷിൻ്റെ കഴിവുകൾ തിരിച്ചറിയാനോ അർഹിക്കുന്ന അംഗീകാരം കൊടുക്കുവാനോ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് വേദനയോടെ ഓർക്കുന്നു.
ഇളയച്ഛൻ്റെ മകൻ്റെ മരണത്തിനിടയിലാണ്
ഇന്നലെ രാത്രി മെഡികെയറിൽ നിന്ന് ദിലീപിൻ്റെ ഫോൺ വരുന്നത്.
പ്രിയ സതീഷ്,
ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല.
ഒരിക്കലും മറക്കാനാകില്ല.
ഞങ്ങളുടെ സതീഷിന് ആദരവോടെ,
സ്നേഹത്തോടെ, വിട.
ഞങ്ങളുടെ സതീഷ് യാത്രയായി. സതീഷ് എനിക്ക് മകനെപ്പോലെ. എൻ്റെ മകൻ്റേയും
അനിയൻ്റെ മകളുടെയുമെല്ലാം ഗുരുനാഥൻ.
ഞങ്ങളുടെ വീട്ടിൽ ഏതു സമയത്തും എവിടെയും എത്തുവാൻ സ്വാതന്ത്ര്യമുള്ള
ഒരാൾ.
വർഷങ്ങൾക്കു മുമ്പ് ഹൃദയ സംബന്ധമായ അസുഖവുമായി ആശുപത്രിയിൽ കിടന്നപ്പോൾ സ്കൂളിൽ പോകുന്നതിനു മുമ്പ് പാലുമായി ഞാൻആശുപത്രിയിൽ ചെന്നിരുന്ന പഴയ കാര്യങ്ങളെക്കുറിച്ചെല്ലാം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് സതീഷ് ഓർമപ്പെടുത്തിയതത് .ഈ കോവിഡ് കാലത്തും ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
വീട്ടു - നാട്ടു വിശേഷങ്ങളും രാഷ്ട്രീയവും പാട്ടുമെല്ലാം ചർച്ച ചെയ്ത് ഏറെ സമയം ചെലവഴിച്ചാണ് പോകുക.ജിനൻ മാഷുടെ കുറെ പാട്ടുകൾ ഈണം നൽകി യു ട്യൂബിൽ ഇടുവാനുള്ള പണിയിലായിരുന്നു.
പരിഷത്തിൻ്റെ കലാജാഥയിലും പുകസയിലും
വേനൽ തുമ്പിയിലുമെല്ലാം പങ്കാളിയായിരുന്നു.
പരിഷത്തിൻ്റെ ബാലവേദിയിൽ ഞാൻ ആദ്യമായി പ്രവർത്തിക്കുന്നത് സതീഷിനോടൊപ്പമായിരുന്നു.
സതീഷിൻ്റെ കഴിവുകൾ തിരിച്ചറിയാനോ അർഹിക്കുന്ന അംഗീകാരം കൊടുക്കുവാനോ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് വേദനയോടെ ഓർക്കുന്നു.
ഇളയച്ഛൻ്റെ മകൻ്റെ മരണത്തിനിടയിലാണ്
ഇന്നലെ രാത്രി മെഡികെയറിൽ നിന്ന് ദിലീപിൻ്റെ ഫോൺ വരുന്നത്.
പ്രിയ സതീഷ്,
ഞങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല.
ഒരിക്കലും മറക്കാനാകില്ല.
ഞങ്ങളുടെ സതീഷിന് ആദരവോടെ,
സ്നേഹത്തോടെ, വിട.
മണ്ണൽ തരികളിൽ സ്വപ്നങ്ങൾ ബാക്കിയാക്കി...
മണപ്പുറത്തിന്റെ കലാകാരൻ വിട ചൊല്ലി. - വിനോദ് മാസ്റ്റർ
സംഗീത ലോകത്തിന് കനത്ത ആഘാതമായിരുന്നു സെപ്തംബർ 26 ന് SPB സാറിന്റെ മരണം സമ്മാനിച്ചത്.
അതുപോലെ മണ്ണപ്പുറത്തുകാരുടെ സ്വന്തം പാട്ടുക്കാരനും, കീബോർഡിസ്റ്റും, സംഗീത സംവിധായകനും, നാടക പ്രവർത്തകനും എല്ലാമായിരുന്ന ശ്രീ.സതീഷിന്റെ വേർപ്പാട് തന്നത്.
ഈ ലോക് ഡൗൺ കാലത്ത് ഞാനുമായുളള സൗഹൃദം ഇരട്ടിച്ചു. എന്നു തന്നെ പറയാം.
മിക്കവാറും ദിവസങ്ങളിൽ കാതിക്കോട്ട് വെച്ചോ , പുന്നക്കുരു ബസാറിൽ വെച്ചൊ വൈകുന്നേരങ്ങളിൽ കാണും. ഒന്നിച്ച് ഒരു ചായ ... പിന്നെ വർത്തമാനങ്ങൾ ....ഒരു നാൾ ഞാനും സതീഷും കൂടി എമ്മാട് അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാല സന്ദർശിച്ചു
. ഒപ്പം തന്നെ എന്റെ സഹപ്രവർത്തകനായിരുന്ന ശ്രീ. സുരേഷ് ബാബു മാഷിന്റെ വീട്ടിൽ കയറി, മാഷുടെ സംഗീത വർത്തമാനങ്ങളും പറഞ്ഞ് തിരിച്ചു പോരുകയുണ്ടായി.
കഴിഞ്ഞ വർഷം ഇതുപോലെ ഒരു വേളയിൽ ഞാൻ എന്റെ മോള് നാലാം ക്ലാസുക്കാരിക്ക് മോണോ ആക്ടിന് എന്താ ചെയ്യാൻ പറ്റുകയെന്ന് ചോദിച്ചു.
ഞാൻ പ്രത്യേകം പറഞ്ഞു. സമ്മാനമല്ല മറിച് 1, 2 ക്ലാസ്സ് കളിൽ അവൾ കഥ പറയലിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് A grade നേടിയിരുന്നു.
പിന്നീട് 3 ക്ലാസ് മുതൽ ഇല്ല.. സ്റ്റേജിനെ അഭിമുഖീകരിക്കാൻ പ്രാപ്തയാക്കുകയെന്നതാണ് ലക്ഷ്യമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു അതു ഒക്കെയാക്കാം മാഷെ.... ഞാൻ സുധീഷുമായി ( അമ്മവീട് ) സംസാരിച്ച് ഒരു തീം ഉണ്ട്.
പിറ്റേന്ന് തന്നെ എന്റെ വീട്ടിലെത്തി അതിന്റെ റിഹേഴ്സൽ തുടങ്ങി.
ഏറെ തിരക്കുകൾ ഉണ്ടായിട്ടും രാവിലെ തന്നെ എന്റെ വീട്ടിലെത്തി സതീഷ് മാഷ് പഠിപ്പിക്കുമായിരുന്നു.
അതോടെ എന്റെ കുടുംബാംഗങ്ങളുടേയും പ്രിയനായി മാറി. അപ്പോൾ സതീഷ് പറഞ്ഞു നമ്മുക്ക് ഇവളെ എന്തെങ്കിലും സംഗീത ഉപകരണം അഭ്യസിപ്പിക്കണം. അടുത്ത വെക്കേഷനിൽ തുടങ്ങാം
പിന്നീട് മഹാമാരി എല്ലാം തകിടം മറിച്ചല്ലോ
. ഒരു ദിവസം വീട്ടിൽ വന്നപ്പോൾ ഇനിയെന്താ ചെയ്യുകയെന്ന് ചോദിച്ചപ്പോൾ , അതിനെന്താ നമ്മുക്ക് സംഗീതം തുടങ്ങാം എല്ലാത്തിന്റേയും അടിസ്ഥാനമാണല്ലോയെന്നും പറഞ്ഞു. അതിനിപ്പോ ക്ലാസുകൾ ഇല്ലല്ലോ സതീഷേ... എന്നായി ഞാൻ.
മാഷെ ഞാൻ ഇവിടെ വന്നോളാം മെന്ന് മറുപടി.
പിറ്റേന്ന് തന്നെ ഗുരുനാഥന് ദക്ഷിണ വെച്ച് അമൃതയുടെ പഠനവും തുടങ്ങി. അങ്ങനെ കഴിഞ്ഞ മേയ് അവസാനത്തോടെ ഇവിടുത്തെ നിത്യ സന്ദർശകനായി.
രാവിലെ തന്നെയെത്തി പതിവു പോലെ പത്രവായനയും ഇഞ്ചിക്കട്ടനും കഴിക്കും. അപ്പോൾ വളരെ വിനയത്തോടെ പറയും , ചായക്കുടി കൂടുതലാണ് എന്നാലും ടീച്ചറുടെ ഇഞ്ചി ചായ ഗംഭീരമാണ് എന്ന അനുമോദന വാക്കും .
അങ്ങനെ മരണം കവർന്ന ഒക്ടോബർ നാലിന് പതിവിലും അര മണിക്കൂർ നേരത്തെ എത്തിയിരുന്നു.
ബാലകവി ജിനൻ ചേട്ടൻ എഴുതിയ പാട്ടിന് സംഗീതം നൽകിയത് എനിക്ക് അയച്ച് തന്നിരുന്നു. കണ്ണനെ കുറിച്ചുള്ള പാട്ട് ... അതി ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്
പുതിയതായി അടുത്ത് ചെയ്ത മനോജിന്റെ ഗാനം ഇന്ന് സെന്റ് ചെയ്യാം എന്നും പറഞ്ഞു. അത് ഉച്ചയോടെ അയച്ച് തരികയും ചെയ്തു ....
2001 ലാണ് പടിയൂരിൽ നടത്തിയ ദേശവിളക്കിന്റെ ഭാഗമായി ജനറൽ കൺവീനറായി പ്രവർത്തിച്ചിരുന്ന ഞാനും , ഷൺമുഖേട്ടനും കുടി ഇ.എ എസിനെ കാണാൻ പുന്നക്കുരുവിന് കിഴക്കുള്ള സതീഷിന്റെ വീട്ടിൽ വരുന്നത്.
അന്ന് ഞങ്ങൾ ദേശവിളക്ക് വേദിയിൽ വെച്ച് ശാസ്താ പാട്ടിനെ ഭജനയാക്കി ചിട്ടപ്പെടുതിയതിന് അനുമോദിച്ചിരുന്നു.
പിന്നീട് ഞാൻ 2006 ൽ സ്മാരകം സ്ക്കുളിൽ അധ്യാപകനായി വന്നപ്പോൾ ആ വർഷത്തെ കലോത്സവത്തിന് ഒരു നാടകം വേണമെന്നു ഞാൻ തീരുമാനിച്ചു
. വാസുമാഷുമായി ചർച്ചകൾ നടന്നു. അവസാനം ഗുരുദേവന്റെ നവോത്ഥാന വിഷയമാക്കാം യെന്ന് ധാരണയായി . സംസ്കൃതത്തിലാണ് നാടകം. വാസുവേട്ടന്റെ ആദ്യ സംസ്കൃത നാടകവും ഇതാണ്.
അങ്ങനെ സംഗീതം റെക്കോർഡിംഗിനായി മുന്നുപീടിക ഗ്രാമീൺ ബാങ്കിന് സമീപമുണ്ടായിരുന്ന കാതിക്കോട് റഹ്മത്തലിയുടെ സ്റ്റുഡിയോവിലാണ് പിന്നീട് കാണുന്നത്. ആ സൗഹൃദം ഇന്നുവരെ ഒരു കോട്ടവും വന്നില്ല. ഞങ്ങളുടെ സ്കൂളിൽ സംഘടിപ്പിക്കുന്ന നാടകക്യാമ്പുകളിലും, പ്രാഗ്രാമുകളിലും നിറ സാന്നിധ്യമായി എന്നു തന്നെ പറയാം
... ഒട്ടെറെ നല്ല ഓർമ്മകൾ ... സംഗീതത്തെ പറ്റി നല്ല സ്വപ്നങ്ങൾ .... പാവപ്പെട്ടവരെ സഹായിക്കണമെന്നുള്ള മനസ്സ് .... പ്രത്യേകിച് കലാക്കാരൻമാരെ .... ഈ കാലവർഷത്തിൽ അതിരാവിലെ മാഷ് വരുന്നതിന് മുമ്പ് അമൃതയെ എഴുന്നേൽപ്പിക്കൽ ഒരു വലിയ യത്നം തന്നെ വേണ്ടി വന്നു ...
അമൃതക്കുട്ടി മാഷ് വരും പെട്ടെന്ന് റെഡിയാകൂ .... എന്ന് നിർബന്ധിക്കേണ്ടിവരാറുണ്ട്. എന്നാലും മാഷ് വന്നാൽ ആള് ഉഷാറാ... സതീഷ് വളരെ സൗമ്യമായി കൈകാര്യം ചെയ്യും. അവൾ എണിക്കാൻ വൈകിയാൽ തന്നെ കുഴപ്പമില്ല. സാരമില്ലയെന്ന് പറഞ്ഞു. പത്ര വായന നടത്തും. ഞാനുണ്ടെങ്കിൽ എന്നോട് സംസാരിക്കും
ഞായാറാഴ്ച പിരിയുമ്പോൾ ഞാൻ നാളെ വരും എന്ന് പറഞ്ഞു........
പക്ഷെ അന്ന് രാത്രിയിൽ പതിവിന് വിരുദ്ധമായി പത്ത് മണിയോടെ വാസുവേട്ടന്റെ കാൾ വന്നത് സതീഷിന്റെ ദേഹവിയോഗം അറിയിച്ചായിരുന്നു.
ഏറെ ഹൃദയ ഭേദകം.... വേദനാജനകം ....
വാസുവേട്ടൻ തന്നെ എന്നെ പരിചയപ്പെടുത്തി....വാസുവേട്ടൻ തന്നെ ആ ദുഃഖവാർത്തയും അറിയിച്ചു.
ഞങ്ങൾ മോളോട് പറഞ്ഞില്ല.
ഇന്നലെ രാവിലെ ഞങ്ങൾ വിളിക്കാതെ തന്നെ എഴുന്നേറ്റപ്പോൾ ... അമ്മേ ഇന്ന് മാഷ് വരുമെന്ന് പറഞ്ഞപ്പോൾ അറിയാതെ തന്നെ കണ്ണിൽ നിന്നും ......
പ്രിയ സതീഷേ.... നിറപുഞ്ചിരിയുടെ മങ്ങാത്ത ഓർമ്മകൾ ആയുസ് മുഴുവൻ സമ്മാനിച്ച് യാത്രയായ അങ്ങേയ്ക്ക് ....
പ്രിയനെ വിട.....
... #Tribute #ES Satheesh Babu # 2020 Oct 6
സതീഷ്ബാബു ലളിത സംഗീതത്തിലെ മാന്ത്രികൻ-- സുധീഷ് അമ്മവീട്
ജയിച്ചവരെ കുറിച്ചുള്ള കഥകൾ കേൾക്കാനാണ് നമുക്കിഷ്ടം...അവരുടെ കഥകളാണ് നമ്മുടെ ചരിത്രത്തെ നിർണ്ണയിച്ചത്.....പരാജയപ്പെട്ടവനും ഒരു ചരിത്രമുണ്ടെന്ന് നമ്മളറിയാതെ പോയി.....കഴിവുകൾ ഏറെയുണ്ടായിട്ടും കൊണ്ടാടാൻ ആളില്ലാതെ ആരാലും ഏറ്റെടുക്കപ്പെടാതെ തന്നിലേക്ക് ഒതുങ്ങി ഇല്ലാതായ ഒത്തിരി ആളുകളുണ്ട് നമുക്കു ചുറ്റും....മൂലധന വൽകൃതമായ കാലത്ത് കമ്പോളത്തിൽ മൽസരിക്കാനിടം കിട്ടാതെ പോയ ഒരു കലകാരനാണ് സതീഷ് ബാബു.....ഞാൻ കണ്ട ഏറ്റവും വലിയ പാട്ടുകാരൻ......ജീവിതത്തിെന്റെ റിയാലിറ്റി ഷോ യിൽ താളം തെറ്റി എലിമിനേറ്റടായ ഈ പാട്ടുകാരൻ.....കാലം കാണാതെ പോയ അമൂല്ല്യ നിധിയാണ്....ജീവിതം പാടുമ്പോൾ ശ്രുതിപിഴച്ച ഈ വലിയ കലാകാരന് മുന്നിൽ ശിഷ്യപ്പെട്ടവർ വലിയ വിജയങ്ങൾ നേടി...ശുദ്ധ സംഗീതത്തെ കളങ്ക പെടുത്താനും വിറ്റഴിക്കാനും അറിയാത്തതുകൊണ്ടു സതീഷ്ബാബു ഇപ്പോഴും പാടുന്നുണ്ട്.......കമ്പോളത്തിനുപുറത്ത്......സ്നേഹവും സൗഹൃദവും മാത്രം പ്രതിഫലം പറ്റി.........തിരിഞ്ഞു നോക്കുമ്പോൾ സതീഷ്ബാബു ഈ സൗഹൃദങ്ങൾക്കപ്പുറം ഒന്നും നേടിയില്ല.......നിരവധി ആൽബങ്ങളിലായി ഇരുനൂറോളം പാട്ടുകൾക്ക് സംഗീതം നൽകി അതിലേറെ പാട്ടുകൾ സ്വന്തം ശബ്ദത്തിൽ പാടി.......നമുടെ പ്രദേശത്തെ സ്കൂളുകൾക്കും ക്ളബ്ബുകൾക്കും നിരവധി സ്വാഗത ഗാനങ്ങളും സംഘഗാനങ്ങളും ചിട്ടപ്പെടുത്തി......നമുക്കറിയാം ഇദ്ദേഹത്തിൻടെ കഴിവുകൾ നമുക്കുപയോഗിക്കാം...ആവശ്യമുള്ളപ്പോൾ വിളിപ്പുറത്തുണ്ട് സാധ്യതകൾ നമ്മൾ മേക്സിമം ഉപയോഗിച്ചു നമ്മുടെ സാധ്യതകൾ ഒരിക്കലും അയാളുടെ നേട്ടത്തിനായി ഉപയോഗിച്ചതേയില്ല.
-------------സുധീഷ് അമ്മവീട്
...........
സതീഷ് ബാബുവിന് ഒരു ഓർമ്മക്കുറിപ്പ്. -
ഷിഹാബ് വൈപ്പിപാടത്ത്
...............
ഓലമേഞ്ഞ ഭംഗിയുള്ള ഒരു ചെറിയ കുടിലിൽ, അതും നാഷ്ണൽ ഹൈവേക്ക് തെട്ടരുകിൽ, പുതിയകാവ് പള്ളിക്കുളം കഴിഞ്ഞ് റോഡിൻ്റെ കിഴക്ക് വശത്ത്, അവിടെയാണ്, EAS എന്ന അനുഗ്രഹീത കലാകാരൻ്റെ മകനായി സതീഷ് ബാബുവിൻ്റെ ജനനം.
സന്ധ്യാ നേരങ്ങളിൽ, റോഡിലൂടെ നടന്നു പോകുമ്പോൾ സംഗീത സാദ്രമായ അന്തരീക്ഷം അവിടെ കാണാമായിരുന്നു.
ഉടുക്കിൻ്റേയും, തിമിലയുടേയും താളങ്ങൾ.
ചിലപ്പോൾ EAS വില്ലടിച്ചാൻ പാട്ടിൻ്റെ വില്ല് ശരിയാക്കുന്ന തിരക്കിലായിരിക്കും.
അടുത്ത ദിവസങ്ങളിൽ അരങ്ങേറുന്ന ഏതെങ്കിലും ഒരു കലാപരിപാടിയിലേക്കുള്ള തിരക്കിട്ട അവസാന മിനുക്ക് പണിയിലായിരിക്കും അവർ. അവിടെ ഒരു ചെറു പുഞ്ചിരിയോടെയാണ് EAS എല്ലാവരേയും വരവേറ്റിരുന്നത്.
പുതിയകാവ് AMUP സ്കൂളിൽ വെച്ചാണ് സതീഷ് ബാബു ഞങ്ങളുടെ ചങ്ങാതിയായി മാറുന്നത്. സൗമ്യനായി, നന്നായി സംസാരിക്കാനും, പാട്ടു പാടാനും കഴിയുന്നതു കൊണ്ട് എല്ലാവരുടേയും പ്രിയ കൂട്ടുകാരനായി അവൻ മാറി. കവിതകളും ലളിതഗാനങ്ങളും മുഖഭാവത്തോടെ ഈണത്തിൽ നീട്ടി പാടുന്നത് കൗതുകത്തോടെ ഞങ്ങൾ കുട്ടികൾ, ചുറ്റും കൂടിയിരുന്നു കേൾക്കുമായിരുന്നു.
നിഷ്ക്കളങ്കമായ കുട്ടിക്കാലത്തിലെ വൈകുന്നേര വികൃതികളിൽ ഞങ്ങൾ പലപ്പോഴും ഒപ്പമായിരുന്നു.
ആ കാലഘട്ടത്തിൽ സ്കൂളിൽ നിന്നും പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി, പുതിയകാവ് സ്കൂളിൻ്റെ അഭിമാനമായിരുന്നു അവൻ.
ഒന്നോ രണ്ടോ ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എന്നതാണ് എൻ്റെ ഓർമ്മ.
കുട്ടിക്കാലത്ത് പ്ലാസ്റ്റിക് ബോൾ കളിക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു.
പുതിയകാവിൻ്റെ പരിസര പ്രദേശങ്ങളിൽ കളിക്കാൻ സ്ഥലം കണ്ടെത്തുന്നതും, അതിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നതും അവനോടൊപ്പമായിരുന്നു.
മതത്തിൻ്റേയോ, ജാതിയുടേയോ അതിർവരമ്പില്ലാത്ത കാലത്ത്, ഞങ്ങൾ കശൂമാവിൽ കയറി മാങ്ങ പറിച്ച്, മരക്കൊമ്പിലിരുന്ന് ട്രൗസറിട്ട കാലിട്ടാട്ടി മാങ്ങ തിന്ന് രസിച്ചിരുന്നു.
പിന്നീട് സ്കൂൾ പഠനത്തിലെ ഒരോ ചുവട് വെപ്പിലും ഞങ്ങൾ പലപ്പോഴായി കണ്ടുമുട്ടി. തൊണ്ണൂറുകളിലെ സാക്ഷരതാ കാലഘട്ടത്തിലും, ജനകീയാസൂത്രണ സമയത്തും പല വേദികളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.
തൊണ്ണുകളുടെ അവസാനം, പഠനവുമായി ഞാൻ പ്രവാസ ജീവിതം ആരംഭിക്കുകയും. കൂടാതെ സതീഷ് ബാബു താമസം മാറിപ്പോവുകയും ചെയ്തു.
ഞങ്ങൾ പിന്നീട് കാണുന്നത് തന്നെ കുറഞ്ഞു. ഏതാനും ആഴ്ച്ചകളുടെ ലീവിന് വരുന്ന എനിക്ക് കൂട്ടുകാരെ ദൂരേ നിന്നും കൈ വീശിക്കാണിക്കാനേ കഴിഞ്ഞിരുന്നുള്ളു.
പക്ഷേ ബാല്യത്തിൽ ദൃഡപ്പെടുത്തിയെടുത്ത ഊശ്മളമായ സ്നേഹ ബന്ധങ്ങൾ വളർന്നാലും വലുതായി തന്നെ മനസ്സിൽ തങ്ങിനിൽക്കും.
കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ഞങ്ങൾ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ല. ആഗ്രഹിച്ചിരുന്നു പലപ്പോഴും. അവൻ്റെ സംഗീത ലോകത്തിലെ വളർച്ചയിൽ ഞാൻ എന്നും അഭിമാനം കൊണ്ടിരുന്നു.
നാം പോലും അറിയാതെ നമ്മുക്ക് പലതും നഷ്ടപ്പെടുന്നു. ദുർഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്നതിൽ അർത്ഥമില്ല.
സതീഷ് ബാബുവിൻ്റെ സംഗീതതാളമു ഖരിതമായ അന്തരീക്ഷം എപ്പോഴും നിലനിൽക്കണം.
അവൻ നമ്മുക്ക് പകർന്നു തന്ന സംഗീതധാരയുണ്ട്, ഒരു പാട് അറിവുകൾ ഉണ്ട്. ഇതെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്, പുതു തലമുറ അവരെ അറിയണം, പഠിക്കണം. അതിലൂടെ അനേകം സതീഷ് ബാബുമാർ ഉയർന്നുവരട്ടെ.
ഇതേ പോലെയുള്ള പൂക്കൾ നമ്മുക്ക് ചുറ്റുമുണ്ട്, അവർ പ്രോത്സാഹിപ്പിക്കപ്പെടണം.
പ്രാദേശീക കലയെയും കലാകാരന്മാരേയും ആദരിക്കുന്നതിലൂടെ വൈവിദ്യമാർന്ന ഒരു കലാ ലോകത്തെയാണ് നാം സൃഷ്ടിക്കുന്നത്.
ഈ ആവസരത്തിൽ ഒരു ജർമ്മൻ പഴമൊഴി ഞാൻ ഓർക്കുന്നു. "മരണാനന്തരമാണ് കലാകാരൻ വാഴ്ത്തപ്പെടുന്നത് ". (Mann schätzt den Künstler nach dem Tod)
സതീഷ് ബാബു......നിനക്ക് മരണമില്ല.
നിൻ്റെ പേർപാടിൽ ഞങ്ങൾ അഗാതമായി ദു:ഖിക്കുന്നു. വരൂ...പ്രിയ കൂട്ടുകാരാ.....ഇനി നീ ഞങ്ങളിലൂടെ ജീവിക്കൂ.......
അനുഗ്രഹീത കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു. നന്ദി, നമസ്ക്കാരം.
........
ഷിഹാബ് വൈപ്പിപ്പാടത്ത്
Comments
Post a Comment