മഹമൂദ് ദാർവിഷിൻ്റെ കവിതകൾ - വിവർത്തനം: സച്ചിദാന്ദൻ മാഷ്




1. ഐഡന്റിറ്റി കാര്‍ഡ്


രേഖപ്പെടുത്തൂ:

ഞാന്‍ അറബി.

എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം

എനിക്ക് എട്ടു മക്കള്‍

ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.

കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:

ഞാന്‍ അറബി.

കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന

സഖാക്കള്‍ക്കൊപ്പം പണി.

എനിക്ക് എട്ടു മക്കള്‍

അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്

അപ്പക്കഷണം പിടിച്ചെടുക്കുന്നു,

ഉടുപ്പുകളും നോട്ടുബുക്കുകളും.

നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്

ഞാന്‍ പിച്ച തെണ്ടുന്നില്ല.

നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.

കോപിക്കാനെന്തിരിക്കുന്നു?


രേഖപ്പെടുത്തൂ:

ഞാന്‍ അറബി

ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്

എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന

ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍

എന്റെ വേരുകളുറച്ചു

കാലത്തിന്റെ പിറവിക്കും മുമ്പ്,

യുഗങ്ങള്‍ പൊന്തിവരും മുമ്പ്,

ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,

കളകളുടെ പെരുക്കത്തിനും മുമ്പ്.

എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്

ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല

എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു

കുലവും വംശാവലിയുമില്ലാത്തവന്‍

എന്റെ വീട് കാവല്‍ക്കാരന്റെ കൂര,

കമ്പും മുളയുംകൊണ്ട് കൂട്ടിയത്.

എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?

വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍

രേഖപ്പെടുത്തൂ:

ഞാന്‍ അറബി.


മുടിയുടെ നിറം: മഷിക്കറുപ്പ്

മണ്ണിന്റെ നിറം: തവിട്ടുനിറം

തിരിച്ചറിയാനുള്ള അടയാളങ്ങള്‍:

എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,

തൊടുന്നവനെ മാന്തുന്നവ.

എന്റെ വിലാസം:

ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.

അകലെ, മറക്കപ്പെട്ട ഒന്ന്

അതിന്റെ തെരുവുകള്‍ക്ക് പേരില്ല

ആളുകളൊക്കെ വയലിലും മടയിലും

കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:

ഞാന്‍ അറബി.

നിങ്ങളെന്റെ മുത്തുപ്പാമാരുടെ

മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,

ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,

ഞാനും എന്റെ മക്കളും

എനിക്കും പേരക്കിടാങ്ങള്‍ക്കും

നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം

കേള്‍ക്കും പോലെ അവയും

നിങ്ങളുടെ സര്‍ക്കാര്‍

എടുത്തുകൊണ്ടുപോകുമോ?

അപ്പോള്‍

ഒന്നാം പേജിന്നു മുകളില്‍തന്നെ

രേഖപ്പെടുത്തൂ:

എനിക്ക് ജനങ്ങളോടു വെറുപ്പില്ല

ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല

എങ്കിലും എനിക്ക് വിശന്നാല്‍

അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും

സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,

എന്റെ കോപത്തെയും!




2. നടത്തം


ഞങ്ങള്‍ നടക്കുന്നു,

ഞങ്ങളുടെ മാംസമല്ലാത്ത ഒരു നാട്ടിലേക്ക്

അത്തിമരങ്ങള്‍ ഞങ്ങളുടെ അസ്ഥിയല്ലാത്തിടത്തേക്ക്

അതിന്റെ കല്ലുകള്‍ സോളമന്റെ ഗീതത്തിലെ

ചുരുള്‍രോമമുള്ള ചെമ്മരിയാടുകളെപ്പോലെ.

ഞങ്ങള്‍ നടക്കുന്നു

ഞങ്ങക്കായി വിശേഷിച്ചൊരു സൂര്യനെയും

ഞാത്തിയിടാത്ത ഒരു നാട്ടിലേക്ക്:

പുരാണങ്ങളിലെ സ്ത്രീകള്‍ കൈകൊട്ടുന്നു:

ഞങ്ങള്‍ക്കു ചുറ്റും ഒരു കടല്‍.

ഞങ്ങള്‍ക്കു മീതേ ഒരു കടല്‍.

ഗോതമ്പും വെള്ളവും അങ്ങോട്ടെത്തുന്നില്ലെങ്കില്‍

ഞങ്ങളുടെ സ്നേഹം ഭക്ഷിക്കൂ, ഞങ്ങളുടെ കണ്ണീര്‍ കുടിക്കൂ.

കവികള്‍ക്ക് ദുഃഖാചരണത്തിന്റെ കറുത്ത മുഖപടങ്ങള്‍

നിങ്ങള്‍ക്ക് നിങ്ങളുടെ വിജയങ്ങള്‍

ഞങ്ങള്‍ക്ക് ഞങ്ങളുടേത്

കണാനാകാത്തതു മാത്രം കാണുന്ന

ഒരു നാടുണ്ട് ഞങ്ങള്‍ക്ക്.


3. ആഗ്രഹങ്ങളെക്കുറിച്ച്


പറയരുതേ:

ഞാന്‍ അല്‍ജിയേഴ്സില്‍ ഒരു റൊട്ടിക്കാരനായിരുന്നെങ്കില്‍

ഒരു കലാപകാരിയോടൊപ്പം ഞാനപ്പോള്‍ പാടിയേനെ

പറയരുതേ:

ഞാന്‍ യെമനിലൊരു ഇടയനായിരുന്നെങ്കില്‍

എങ്കില്‍ ഞാന്‍ കാലത്തിന്റെ

വിറയ്ക്കൊപ്പം പാടിയേനെ

പറയരുതേ:

ഞാന്‍ ഹവാനയിലെ ചായക്കടയില്‍

വെയിറ്ററായിരുന്നെങ്കില്‍

കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോള്‍

പാടിയേനെ.


പറയരുതേ:

ആസ്വാനില്‍ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കില്‍

എങ്കില്‍ ഞാന്‍ പാറകളോട് പാടിയേനെ

എന്റെ സുഹൃത്തേ.

നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.

കോംഗോ നദിയും ജോര്‍ദാന്‍ നദിയും

യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല

ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,

അതിന്റെ വഴി, അതിന്റെ ജീവിതം.

എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല

ഓരോ നാടിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.

ഓരോ പുലരിക്കും കലാപകാരിയുമായി

ഒരു കൂടിക്കാഴ്ചയുണ്ട്



4. ഇര, നമ്പര്‍ 48


അവരവന്റെ മാറില്‍ കണ്ടു

പനിനീര്‍പ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.

അവന്‍ കല്ലുകള്‍ക്കു മീതേ

കൊല്ലപ്പെട്ടുകിടന്നു.

അവരവന്റെ കീശയില്‍ കണ്ടു

അല്പം ചില്ലറ, ഒരു തീപ്പെട്ടി,

യാത്രക്കുള്ള ഒരു പാസ്, അവന്റെ

ചെറുപ്പം മുറ്റിയ കൈയില്‍ പച്ചകുത്തിയ പാട്.


അവന്റെ അമ്മ അവനെയോര്‍ത്തു തേങ്ങി,

ആണ്ടോടാണ്ട് അവനായി വിലപിച്ചു

അവന്റെ മിഴികളില്‍ തൊട്ടാവാടി മുളച്ചു

ഇരുട്ട് തഴച്ചുമുറ്റി.

അവന്റെ അനുജന്‍ വളര്‍ന്നു

നഗരച്ചന്തയില്‍ പണി തേടിപ്പോയപ്പോള്‍

അവരവനെ ജയിലിലടച്ചു:

അവന്റെ കൈയില്‍ യാത്രക്കുള്ള പാസില്ലായിരുന്നു

തെരുവിലവന്‍ വഹിച്ചത്

ഒരു പെട്ടി ചവറുമാത്രം,

പിന്നെ മറ്റു പെട്ടികളും


അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,

അങ്ങനെയാണ് ചന്ദ്രന്‍ മരിച്ചത്.




5. വാക്കുകള്‍


എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍

ഞാന്‍ ഭൂമിയായിരുന്നു

എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍

ഞാന്‍ കൊടുങ്കാറ്റായിരുന്നു

എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍

ഞാന്‍ പുഴയായിരുന്നു

എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍

ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.




6 എന്റെ അമ്മ


എന്റെ അമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു

എന്റെ അമ്മയുടെ കാപ്പിക്ക്

അവരുടെ സ്പര്‍ശത്തിന്

നാള്‍തോറും ബാല്യകാലസ്മരണകള്‍

എന്നില്‍ വളര്‍ന്നുവരുന്നു

മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്

ഞാന്‍ അര്‍ഹത നേടിയിരിക്കണം

എന്റെ അമ്മയുടെ കണ്ണീരിന്നും.


ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍

എന്റെ ഒരു മൂടുപടം പോലെ

നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക

നിന്റെ കാലടികളാല്‍ അനുഗൃഹീതമായ

പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക

നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്

നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.

നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.

നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍

ഞാന്‍ അനശ്വരനായേക്കും,

ഒരു ദൈവമായേക്കും.


ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ

നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക

നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക

നിന്റെ അനുഗ്രഹമില്ലാതെ

എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല

എനിക്ക് വയസ്സായി

കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്

തിരിച്ചു തരിക.

കുരുവികള്‍ക്കൊപ്പം ഞാന്‍

നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള

വഴി കണ്ടെത്തട്ടെ.


7.ശിരസ്സും അമര്‍ഷവും


എന്റെ ജന്മനാടേ!

ഈ മരയഴികളിലൂടെ

തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി

തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!

എനിക്ക് മരണത്തിന് മുന്നിലുള്ളത്

ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.


എന്റെ മരണപത്രത്തില്‍

ഞാനപേക്ഷിച്ചിട്ടുണ്ട്

എന്റെ ഹൃദയം ഒരു

വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,

എന്റെ നെറ്റി

ഒരു വാനമ്പാടിക്കു വീടായും.

ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍

ഞാനര്‍ഹിക്കുന്നില്ല.

എനിക്കിഷ്ടം ജ്വാലയുടെ കിരീടം.


എന്റെ ജന്മനാടേ!

ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് നിന്റെ മുറിവുകളില്‍,

ഞങ്ങള്‍ ഓക്കുമരത്തിന്റെ കായ്കള്‍ തിന്നതും;

എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.

ഒരു യുക്തിയുമില്ലാതെ ചങ്ങലകളില്‍

പിടയുന്ന ഹേ ഗരുഡാ,

ഞങ്ങളെ കൊതിപ്പിക്കാറുള്ള

ഇതിഹാസങ്ങളിലെ വീരമൃത്യു

നിന്റെ ചുവന്ന കൊക്ക്

അഗ്നിഖഡ്ഗം പോലെ

എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്

നിന്റെ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല.

മരണത്തിന് മുന്നില്‍ എനിക്കുള്ളത്

ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.




വിവര്‍ത്തനം: സച്ചിദാനന്ദന്‍


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)